Thursday, December 31, 2015

Kerala High Court Pay Revision Report 2014 - Download Report published on July 2015





Kerala High Court Pay Revision Report 2014 - Download Report


ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറയുന്ന സത്യങ്ങള്‍ (Published by Utharadesam) online edition)പത്താം ശമ്പളക്കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നടങ്കം ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതാണ്. കേരളീയ സമൂഹത്തിന്റെ പൊതുവികാരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
സംഘടനാ പ്രവര്‍ത്തനം തീര്‍ച്ചയായും ശനി, ഞായര്‍ ദിവസങ്ങളിലോ മറ്റ് പ്രവൃത്ത്യേതര ദിവസങ്ങളിലോ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. പ്രവര്‍ത്തി ദിനങ്ങളില്‍ സംഘടനാ കാര്യങ്ങള്‍ക്ക് അനിവാര്യമായും പോകേണ്ടിവരുന്നവര്‍ ശമ്പളമില്ലാത്ത അവധിയെടുത്ത് തന്നെ പോകണം. ഹാജര്‍ പുസ്തകത്തില്‍ ഒപ്പുചാര്‍ത്തി ഡയറിയും കക്ഷത്തുവെച്ച് ഇറങ്ങിപ്പോകുന്ന സംഘടനാ നേതാക്കള്‍ വലിയ പൗരദ്രോഹമാണ് ചെയ്യുന്നത്. ജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും നേടിയെടുക്കുന്നവര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ ജനത്തിനുവേണ്ടിയല്ല. ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തന 'ഉല്ലാസയാത്ര'കളുടെ ഫലമായി ഓഫീസുകളിലെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതും വിദ്യാലയങ്ങളിലെ പീരിയഡുകള്‍ നഷ്ടമാകുന്നതും നിത്യ സംഭവങ്ങള്‍ തന്നെയാണ്.
ജീവനക്കാര്‍ പ്രതിവര്‍ഷം ഏറ്റവും കുറച്ച് പ്രവര്‍ത്തി ദിനങ്ങള്‍ അറ്റന്റ് ചെയ്യുന്ന ലോകത്തിലെ ഒന്നാമത്തെ സംസ്ഥാനം കേരളം തന്നെയായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തന്നെയുമല്ല, രണ്ടാമത്തെ സംസ്ഥാനം കേരളത്തേക്കാള്‍ ബഹുദൂരം പിന്നിലുമായിരിക്കും. സംസ്ഥാനത്തെ കലണ്ടറുകളില്‍ അവധികളുടെ പ്രളയമാണ്. ഈ സര്‍വീസ് സംഘടനകളും അവരുടെ 'അവകാശ സംരക്ഷണങ്ങള്‍'ക്കായുള്ള സമരങ്ങളും ഇതേപടി തുടരുകയാണെങ്കില്‍ ആസന്നഭാവിയില്‍ തന്നെ കലണ്ടറുകളില്‍ ചുവന്ന അക്കങ്ങള്‍ പെരുകുകയും കറുത്ത അക്കങ്ങള്‍ ചുരുങ്ങുകയും ചെയ്യും!
എന്തിനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്രയധികം അവധികള്‍? ഇപ്പോഴുള്ള പല അവധികള്‍ക്കും യാതൊരു നീതീകരണവുമില്ല. അതുകൊണ്ടുതന്നെ പല ജയന്തി-സമാധി അവധികളും ഉടന്‍ നിര്‍ത്തലാക്കണം. തങ്ങളുടെ ജയന്തി-ചരമദിനങ്ങളെ പണിയെടുക്കാതെ പൊതുഖജനാവില്‍ നിന്നും വേതനം വാങ്ങി അവധിയാഘോഷിക്കുന്ന വര്‍ത്തമാനകാല ബ്യൂറോക്രസിയുടെ മുഖങ്ങളിലേക്ക് ജനനവും മരണവും ആര്‍ഭാടമാക്കാതെ കടന്നുപോയ മഹാന്മാര്‍ ഇന്ന് എങ്ങാനും തിരിച്ചുവരികയാണെങ്കില്‍ കാര്‍ക്കിച്ചുതുപ്പുമായിരുന്നു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രവര്‍ത്തി ദിനങ്ങള്‍ ആഴ്ചയില്‍ ആറാക്കണം. ആഴ്ചയില്‍ ഒരവധി ധാരാളമാണ്. ജനങ്ങള്‍ക്കും അത് വളരെയധികം ഉപകാരപ്രദമായിരിക്കും. അടുപ്പിച്ച് അഞ്ചും ആറും ചിലപ്പോഴെങ്കിലും ഏഴും അവധി ദിവസങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത്. പൊതു അവധികള്‍ക്ക് പുറമേ ശമ്പളത്തോടുകൂടിയ ഒരവധിയും ആര്‍ക്കും കൊടുക്കേണ്ടതില്ല. ഒരവധിക്ക് ഒരുദിവസത്തെ ശമ്പളം വെട്ടിക്കുകതന്നെ വേണം.
വിദ്യാഭ്യാസരംഗത്തെ അവധികളെക്കുറിച്ച് പറയാതിരിക്കുകയാണ് ഉചിതം! 365 ദിവസത്തില്‍ 165 ദിവസം പോലും ജോലിചെയ്യാതെ മുഴുവന്‍ വര്‍ഷത്തെയും വേതനം പറ്റുന്ന ഒരു വിഭാഗമാണ് അധ്യാപകവൃന്ദം. എന്നിട്ടും അവരുടെ പരാതി തീരാറില്ല. മുഖം പ്രസന്നമാകാറില്ല. ഒരു ഞായറാഴ്ചയോ മറ്റോ അധ്യാപക-രക്ഷാകര്‍തൃ യോഗമോ മറ്റെന്തെങ്കിലും പരിപാടിയോ വെച്ചുനോക്കൂ, 'ഒരവധി ദിവസം പോയി' എന്ന് അധ്യാപകര്‍ വിലപിക്കുന്നത് കാണാം.
രണ്ടുമാസത്തെ വെക്കേഷന്‍, 52 ഞായറാഴ്ചകള്‍, ഓണത്തിനും ക്രിസ്തുമസിനും പത്തുവീതം ദിവസങ്ങള്‍, കൂടാതെ റിപ്പബ്ലിക്ക്-സ്വാതന്ത്ര്യദിനങ്ങള്‍, വിഷു, സംക്രാന്തി, അഷ്ടമി, നവമി, ദശമി, ശിവരാത്രി, മെയ്ദിനം, ഈദുകള്‍, മുഹറം, പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍, ദീപാവലി... കൂടാതെ ശ്രീകൃഷ്ണ ജയന്തി, നബിദിനം, ഗാന്ധിജയന്തി, ശ്രീനാരായണ ഗുരു ജയന്തി, വെള്ളപ്പൊക്കം, വരള്‍ച്ച അങ്ങനെയങ്ങനെ... എന്തിന്, കേരളം സന്തോഷ്‌ട്രോഫി (ഫുട്‌ബോള്‍) നേടിയാല്‍ പിറ്റേന്ന് സ്‌കൂളുകള്‍ക്ക് അവധി എന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്ന ഒരു സംസ്ഥാനമാണിത് ? ഭാഗ്യത്തിന് കേരളം ഫൈനലില്‍ പൊട്ടി. 
എന്തിനാണ് ഈ കാക്കത്തൊള്ളായിരം ജയന്തി-സമാധി അവധി ദിനങ്ങള്‍ ? ഈ ജയന്തി-സമാധി ദിനങ്ങളിലെല്ലാം അവധി ലഭിക്കുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും മഹാവ്യക്തികളുടെ സമാധി സ്ഥലങ്ങളിലും പ്രതിമകളിലും ചെന്ന് പുഷ്പാര്‍ച്ചനകള്‍ നടത്താറുണ്ടോ? ഓരോ ജാതി-മത കപട അനുയായികള്‍ ചുളുവില്‍ ഓരോ അവധികള്‍ തരപ്പെടുത്തുന്നതിനായി ഉണ്ടാക്കിയ കീഴ്‌വഴക്കങ്ങള്‍ മാത്രമാണെല്ലാം. അല്ലാതെ ആര്‍ക്കെങ്കിലും ആരോടെങ്കിലും ആദരവോ ആരാധനയോ ഉള്ളതുകൊണ്ടൊന്നുമല്ല. 
ഹര്‍ത്താലുകളും വിദ്യാഭ്യാസ ബന്ദും വിദ്യാര്‍ത്ഥി സമരങ്ങളും മറ്റും മൂലമുണ്ടാകുന്ന പഠിപ്പുമുടക്കു ദിവസങ്ങള്‍ക്ക് ഒരു കൈയും കണക്കുമില്ല. പിന്നെ, കലാ-കായിക-പ്രവൃത്തിപരിചയ മേളകളുടേയും മറ്റും പേരില്‍ ഉണ്ടാകുന്ന അവധികള്‍. എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരധ്യയന വര്‍ഷത്തില്‍ ലഭിക്കുന്ന സ്‌കൂള്‍-കോളേജ് ഡേകളുടെ ശുഷ്‌കമായ എണ്ണം ആരേയും അമ്പരപ്പിക്കാന്‍ പോന്നതാണ്. 
തീര്‍ച്ചയായും ഇതിനൊരു പോംവഴി കണ്ടെത്തിയേ തീരൂ. ചരിത്രങ്ങളെയപ്പാടെ തലകുത്തി നിര്‍ത്തുകയും കള്ളനാണയങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നവരാല്‍ രാജ്യം നിറയുകയാണ്. നിലവിലുള്ള ആശാസ്യമല്ലാത്ത പ്രവണതകളെ തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഗോഡ്‌സേയുടേയും വാജ്‌പേയിയുടേയും മോദിയുടേയും നെഹ്‌റു കുടുംബാംഗങ്ങളുടേയും നരസിംഹറാവുവിന്റെയും ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും ഇ.എം.എസിന്റെയും പിണറായിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും തുടങ്ങി മായാവതിയുടേയും ജയലളിതയുടേയും മറ്റും വരെയുള്ളവരുടെ ജന്മദിനങ്ങളും അവധി ദിവസങ്ങളായി മാറിയേക്കാം! ചുരുക്കത്തില്‍ ജോലി ചെയ്യാന്‍ മടിയുള്ളവരും അവധി അടിച്ചുപൊളിച്ചാഘോഷിക്കുന്നതില്‍ അമിതാഹ്ലാദം കണ്ടെത്തുന്നവരുമായി ഈ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. 
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ബഹുഭൂരിഭാഗവും അര്‍ഹമായവ അല്ല, മറിച്ച് അനര്‍ഹമായവ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളവയാണ്. അധ്യാപകരുടേതടക്കം മൃഗസംരക്ഷണ വകുപ്പില്‍ മാത്രമല്ല, ഒട്ടേറെ വകുപ്പുകളില്‍ ഒരു ജോലിയുമില്ലാത്ത ആയിരക്കണക്കിന് ജീവനക്കാരും തസ്തികകളുമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തങ്ങള്‍ കുറേപ്പേര്‍ക്ക് ജോലി നല്‍കി എന്നു വരുത്തിതീര്‍ക്കാനായി അനാവശ്യമായി സൃഷ്ടിച്ച തസ്തികകളുടെ ദുരന്തഫലം അനുഭവിക്കുന്നത് പൗരസമൂഹമാണ്. 
മറ്റൊരു യാഥാര്‍ത്ഥ്യം പറയാതിരിക്കാനാവില്ല, ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അത് പെന്‍ഷനെപ്പറ്റിയാണ്. പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഒന്നാമത്തേയും സമാനത ഇല്ലാത്തതുമായ വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. കോടികളാണ് ഒരുമാസം പെന്‍ഷന്‍ നല്‍കാന്‍ മാത്രം സര്‍ക്കാറിന് നീക്കിവെക്കേണ്ടിവരുന്നത്. പെന്‍ഷനുമേല്‍ പെന്‍ഷന്‍ നല്‍കി സംസ്ഥാനത്തിന്റെ ധനസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ ജോലി നേടാന്‍ ഭാഗ്യമില്ലാതെ എന്നാല്‍ യൗവ്വനവും വാര്‍ദ്ധക്യവും വരെ അസംഘടിത മേഖലകളില്‍ എല്ലുമുറിയേ പണിയെടുത്ത് കുടുംബം പോറ്റി അവസാനം മാറാരോഗികളും നിസ്സഹായരുമായി ശയ്യാവലംബികളായിത്തീരുന്ന ഹതഭാഗ്യരായ ലക്ഷക്കണക്കിനാളുകള്‍ മരണം വരെ നരകിക്കുന്ന നാട്ടിലാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ മരിക്കുവോളം പെന്‍ഷനും മറ്റാനുകൂല്യങ്ങളുമൊക്കെയായി സുഖമായി കഴിയുന്നത്. വിധവാ, വാര്‍ദ്ധക്യ, വികലാംഗ പെന്‍ഷന്‍ എന്നും മറ്റുമുള്ള പേരുകളില്‍ അസംഘടിത മേഖലയിലുള്ളവര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട് എന്നാണ് കേളി. എന്നാല്‍ ഭാഗ്യമുള്ള വിരലിലെണ്ണാവുന്ന ഏതാനും പേര്‍ക്ക് മാത്രമേ ആറുമാസത്തിലൊരിക്കലോ മറ്റോ അവരെ പിച്ചക്കാരിലും അവഹേളിക്കും വിധം നക്കാപ്പിച്ചയായി വല്ലതും എറിഞ്ഞു കൊടുക്കാറുള്ളു എന്നതാണ് സത്യം. ഈ അസമത്വവും വിവേചനവും അവസാനിപ്പിക്കാന്‍ ഒന്നുകില്‍ അറുപതു പിന്നിട്ട മുഴുവന്‍ അര്‍ഹര്‍ക്കും പെന്‍ഷന്‍ നല്‍കുക. അല്ലെങ്കില്‍ പെന്‍ഷന്‍ എന്ന ഏര്‍പ്പാടുതന്നെ എടുത്തുകളയണം. 
രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു നിര്‍ദ്ദേശവും ഇന്നാട്ടില്‍ നടപ്പിലാവാന്‍ പോവുന്നില്ല എന്നറിയാം. കാരണം മുന്നണിയേതായാലും സംഘടന നന്നായാല്‍ മതി എന്നത് പ്രഥമ മുദ്രാവാക്യമാക്കി മാറ്റിയ ഒരു സമൂഹമാണ് നമ്മുടേത്. ആ സമൂഹത്തിലെ ഭരണകൂടങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഭരണത്ത് വെക്കുകയോ ചവറ്റുകൊട്ടയില്‍ തള്ളുകയേ ഉള്ളു. എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നടപ്പിലായിരുന്നുവെങ്കില്‍ കേരളം എന്നേ വികസിത സുന്ദരമായേനേ. എങ്കിലും ആശിക്കാം, എല്ലാം നേരെയാകുമെന്ന്...

1 comment: